പ്രവാസികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കണം: ഐ സി എഫ്- വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ സമയപരിധി നീട്ടണം

  • 31/10/2025

 


കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ് ഐ ആർ) പ്രവാസികൾക്കുള്ള ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, അത് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള ആവശ്യം തിരസ്‌കരിച്ചാണ് തിര. കമ്മീഷൻ എസ്.ഐ.ആർ പ്രവർത്തനം നടക്കുന്നത്. ജനപ്രാതിനിധ്യ നിയമം-1951 പ്രകാരം വോട്ടർ പട്ടിക തയ്യാറാക്കാനും പരിഷ്‌കരണം വരുത്താനും തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടെങ്കിലും, ഈ പ്രക്രിയ പ്രവാസികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതാകരുത് എന്ന് ഐ.സി.എഫ് മുന്നറിയിപ്പ് നൽകി.

കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസികൾ ഈ പരിഷ്‌കരണത്തിൽ ഏറ്റവും ആശങ്കാകുലരാണ് . 2023ലെ കണക്കനുസരിച്ച് 22.5 ലക്ഷത്തിലധികം കേരളീയരായ പ്രവാസികളുണ്ട്. എന്നാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം ഇതിൽ 90,051 പേർക്ക് മാത്രമാണ് വോട്ടർ പട്ടികയിൽ ഇടം നേടാൻ സാധിച്ചത്. ശേഷിക്കുന്ന 21 ലക്ഷത്തിലധികം പേർ ഇപ്പോഴും പട്ടികക്ക് പുറത്താണ്.

നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടർ പട്ടികയിൽ മുൻപ് ഇടം നേടിയവർക്ക് ഓൺലൈനായി രേഖകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, ബൂത്ത് ലെവൽ ഓഫീസർ (BLO) അവരുടെ വീട്ടിൽ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പാക്കാനാകൂ. മറ്റു പ്രവാസികൾക്കാകട്ടെ, ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് തുടങ്ങിയ അംഗീകൃത രേഖകൾ ഹാജരാക്കി പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാക്കേണ്ടതുമുണ്ട്.

സംസ്ഥാനത്ത് എസ് ഐ ആർ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മൂന്ന് മാസത്തെ സമയപരിധി, ഈ സമയത്തിനുള്ളിൽ രേഖകൾ നൽകി വോട്ടവകാശം ഉറപ്പാക്കാൻ ഭൂരിഭാഗം പ്രവാസികൾക്കും സാധ്യമാകണമെന്നില്ല. മാത്രമല്ല, ബി എൽ ഓ പരിശോധനയ്ക്ക് വരുമ്പോൾ വീട്ടുകാരനും ചിലപ്പോൾ കുടുംബവും വിദേശത്തായിരിക്കും. ഇത് വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇടയാക്കുകയും, നിലവിലെ പട്ടികയിലുള്ളവർ പോലും പുറത്താക്കപ്പെടുകയും ചെയ്യുമെന്നും ഐ സി എഫ് ചൂണ്ടിക്കാട്ടി.

എസ് ഐ ആർ പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന പ്രക്രിയയാകരുത്. പ്രവാസികളുടെ വോട്ടവകാശം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, അതിലുപരി ജനാധിപത്യം വിഭാവനം ചെയ്യുന്ന സമത്വവും സാർവത്രിക വോട്ടവകാശവും ഉറപ്പ് വരുത്തുന്നതിൽ അനിവാര്യ ഘടകം കൂടിയാണ്. അതിനാൽ, വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ സമയപരിധി ദീർഘിപ്പിക്കണമെന്നും, BLO പരിശോധനയ്ക്ക് പകരമായി മറ്റ് അംഗീകൃത സർക്കാർ രേഖകളോ ഡിജിറ്റൽ സംവിധാനങ്ങളോ വഴി പ്രവാസികളെ കേരളീയരായി അംഗീകരിക്കാൻ ഇളവുകൾ അനുവദിക്കണമെന്നും ഐ സി എഫ്തിഡ്രഇയർ ഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തരമായി കേരള സർക്കാരും രാഷ്ട്രീയ കക്ഷികളും ശക്തമായി ഇടപെടണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

Related News