സൗദിയിൽ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു

  • 17/11/2022



റിയാദ്: സൗദി അറേബ്യയില്‍ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദില്‍ നടന്ന പത്താമത് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‍മ നിരക്ക് ഏഴ് ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍. ഈ വര്‍ഷം അവസാനത്തോടെ ഇനി 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഇത് ഏതൊക്കെ മേഖലകളിലാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സൗദിയിലെ സ്വദേശികളുടെ തൊഴിലില്ലായ്‍മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 22 ലക്ഷം സ്വദേശികള്‍ ഇപ്പോള്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം സൗദി അറേബ്യയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ എല്ലാ തൊഴില്‍ മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാം. സൗദി അറേബ്യയ്ക്ക് പുറമെ യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും സ്വദേശിവത്കരിച്ച തസ്തികളില്‍ ഉള്‍പ്പെടുത്താമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്.

പ്രവാസികളെ ഒഴിവാക്കി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു തസ്‍തികയില്‍ ഗൾഫ് പൗരനെ നിയമിച്ചാല്‍ അത് ആ സ്ഥാപനത്തില്‍ സ്വദേശിവത്കരണം നടപ്പാക്കിയ ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

Related News