എക്‌സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി; ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തു

  • 24/11/2022

ഏറ്റുമാനൂര്‍: കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി. തുടര്‍ന്ന് അസ്വസ്ഥത പ്രകടപ്പിച്ച യുവാവിനെ ആശുപത്രിയിൽ എത്തിച്ച് കഞ്ചാവ് പുറത്തെടുത്തു. സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് പിടിയിലായത്. 

കോട്ടയത്ത് സംക്രാന്തി പേരൂർ റോഡിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ എക്സൈസ് സംഘം പട്രോളിംങിനിടെ മമ്മൂട് കവലയിൽ വച്ച് സംശയാസ്പദമായ രീതിയിൽ ഇയാളെ കണ്ടതോടെ ചോദ്യം ചെയ്തു. ദേഹപരിശോധന ഭയന്ന് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് എക്‌സൈസ് സംഘം സാഹസികമായി പിടികൂടി. ഇതോടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവുപൊതി വിഴുങ്ങുകയായിരുന്നു. ഉടന്‍തന്നെ ഇത് പുറത്തെടുക്കാന്‍ എക്‌സൈസ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല.
 
കഞ്ചാവുപൊതി തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം അടക്കമുള്ള അസ്വസ്ഥത കാണിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു. ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളുടെ കൈയില്‍നിന്നു പിടിച്ചെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു. നേരത്തേയും ഇയാളുടെ പേരിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ മയക്കുമരുന്ന്, കഞ്ചാവ് കേസുകൾ നിലനിൽക്കുന്നുണ്ട്. 

Related News