ശശി തരൂർ മലബാർ പര്യടന വിവാദം: താരീഖ് അൻവർ കോഴിക്കോടെത്തി

  • 25/11/2022

കോഴിക്കോട്: ശശി തരൂരിന്റെ മലബാർ പര്യടനത്തെ ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ  തുടരവേ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോഴിക്കോട് എത്തി. രാവിലെ എട്ടരയ്ക്ക് കോഴിക്കോട് നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രമേശ് ചെന്നിത്തല,എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ  തുടങ്ങിയവരും ചടങ്ങിൽ ഉണ്ടാവും.  തരൂർ വിഷയത്തിൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എം കെ രാഘവനുമായി താരിഖ് അൻവർ ചർച്ച  നടത്തിയേക്കും.

ഉച്ചയ്ക്കുശേഷം വയനാട്ടിൽ നടക്കുന്ന യു ഡി എഫ് യോഗത്തിൽ താരിഖ് അൻവർ പങ്കെടുക്കും. പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ടാണ് തൻറെ പ്രവർത്തനങ്ങളെന്നാണ് ശശി തരൂർ വിമർശകർക്ക് നൽകുന്ന മറുപടി. പ്രശ്‌നം തിരക്കിട്ട് കൈകാര്യം ചെയ്ത നേതൃത്വത്തിൻറെ നടപടി തരൂരിന് അമിതപ്രാധാന്യം നൽകിയെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തൽ. കൈ പൊള്ളിയ നേതൃത്വം ഇനി കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ്. ഇന്ന് കോഴിക്കോടെത്തുന്ന താരിഖ് അൻവർ ഒത്ത് തീർപ്പ് ചർച്ച നടത്തും.

തരൂരിനൊപ്പമോ അതോ എതിരോ എന്ന നിലയിലേക്ക് സംസ്ഥാന കോൺഗ്രസ്സിലെ ബലാബലം തന്നെ മാറിമറഞ്ഞതാണ് ഇപ്പോഴത്തെ കാഴ്ച. ഈ വിവാദം ശശിതരൂരിനുണ്ടാക്കിയത് വൻ നേട്ടമാണെന്നത് വ്യക്തം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരസ്യമായി എതിർത്ത കേരള നേതാക്കൾ മുഴുവൻ തരൂരിൻറെ അതിവേഗ നീക്കത്തിൽ വെട്ടിലായി. പാർട്ടി നയങ്ങൾ ഉയർത്തിയുള്ള പരിപാടികളെങ്ങിനെ വിമതനീക്കമാകുമെന്നാണ് തരൂരിൻറെ ചോദ്യം. സംഘപരിവാറിനെതിരായ നീക്കങ്ങളിൽ കോൺഗ്രസ് ഫോറത്തിൽ നിന്ന് തന്നെ മത-സാമുദായിക നേതാക്കളുമായും പ്രൊഫഷണലുകളുമായാണ് സംവാദങ്ങളും കൂടിക്കാഴ്ചയും. അത് കൊണ്ട് തന്നെ ഇതൊന്നും അച്ചടക്കലംഘനമായി എടുക്കാനാകില്ലെന്നത് കെപിസിസി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി.

Related News