വിവാഹം ക്ഷണിക്കാത്തതിന് കല്യാണസ്ഥലത്ത് ആക്രമണം; ഒളിവില്‍ കഴിഞ്ഞ രണ്ടു പേര്‍ പിടിയില്‍

  • 27/11/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലരാമപുരത്ത് വിവാഹസല്‍ക്കാരത്തിനിടെ ആക്രമണം നടത്തി ഒളിവില്‍ പോയ രണ്ടു പേര്‍ പിടിയില്‍. കേസിലെ ആറാം പ്രതി ആര്‍ സി സ്ട്രീറ്റ് തോട്ടത്തുവിളാകം ബാബാജി (24), ഏഴാം പ്രതി തോട്ടത്തുവിളാകം വീട്ടില്‍ ഷൈന്‍ലിദാസ് (18) എന്നിവരാണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ 12ന് നടന്ന വിവാഹസത്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വിവാഹം ക്ഷണിച്ചില്ലെന്ന പരാതിയുമായി എത്തിയയാള്‍ വധുവിന്റെ അച്ഛനുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടാവുകയുമായിരുന്നു. സംഭവത്തില്‍ വധുവിന്റെ പിതാവിന് ബന്ധുക്കള്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.  

വിളിക്കാത്ത കല്യാണത്തിനെത്തിയ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് മണ്ഡപത്തില്‍ തര്‍ക്കമായതോടെ വന്‍ അടിപിടിയാവുകയായിരുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ ബാലരാമപുരം പോലീസ് കേസെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചും കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ നിന്നും കൂടുതല്‍ തെളിവെടുപ്പ് നടത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
 

Related News