ബസ്വീറ ആദർശ പഠന ക്യാമ്പും തസ്കിയ്യ സംഗമവും സംഘടിപ്പിച്ചു

  • 27/05/2023



കുവൈത്ത് സിറ്റി : വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ് ഓരോ മനുഷ്യനെയും സ്വർഗാവകാശിയാക്കുന്നതെന്നും ഈ ലോക ജീവിതം വിജയകരമായി മുന്നോട്ട് നീക്കുക എന്ന താൽക്കാലിക സംവിധാനത്തിനപ്പുറം മരണാന്തര ജീവിതം കൂടി ധന്യമാക്കാൻ ഉതകുംവിധം ജീവിതം നയിക്കുക എന്നതാണ് സത്യവിശ്വാസിയുടെ ബാധ്യതയെന്ന് ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെൻ്റർ കേന്ദ്ര ദഅ് വ വകുപ്പിന് കീഴിൽ പ്രവർത്തകർക്കായി സംഘടിപ്പിച്ച ബസ്വീറ സംഗമം സൂചിപ്പിച്ചു. 

മനുഷ്യപ്പിശാചും ജിന്നുപിശാചും ഏറ്റവുമധികം ശ്രമം നടത്താറുള്ളത് മനുഷ്യരെ ഏകദൈവ വിശ്വാസത്തിൽ നിന്ന് വഴിതെറ്റിക്കാനാണ്. മനുഷ്യ കഴിവിൽ പെടാത്ത കാര്യങ്ങൾ അള്ളാഹുവിൻറെ കഴിവിൽപെട്ടതായിരിക്കും. 

അതുകൊണ്ടാണ് പ്രവാചകന്മാരിലൂടെ അള്ളാഹു പ്രകടിപ്പിക്കുന്ന അഭൌതിമായ കഴിവുകൾക്ക് മുഅ്ജിസത്ത് എന്ന് പറയുന്നത്. അതിനാലാണ് മുജാഹിദുകൾ ആദ്യകാലും മുതൽ ഇന്നേവരെ മനുഷ്യ കഴിവിൽപെടാത്ത കാര്യങ്ങൾ അള്ളാഹുവോട് മാത്രമേ ചോദിക്കാവൂ എന്ന് പറയുന്നതെന്ന് ബസ്വീറ സംഗമം വിശദീകരിച്ചു. 

ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഖുർആൻ വെളിച്ചം, ആദർശ സംഗമം, തദബ്ബുറുൽ ഖുർആൻ, സഹാബാ കിറാം, തസ്കിയ സംഗമം, പ്രാസ്ഥാനിക ചിന്തകൾ എന്നീ സെഷനുകൾക്ക് നബീൽ ഹമീദ്, ഷമീം സലഫി, അബ്ദുൽ അസീസ് സലഫി, മുഹമ്മദ് ശാനിബ്, നാസർ മൗലവി, മനാഫ് മാത്തോട്ടം എന്നിവർ നേതൃത്വം നൽകി. 

ഐ.ഐ.സി ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് പേക്കാടൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാൻ സ്വാഗതവും ട്രഷറർ അനസ് നന്ദിയും പറഞ്ഞു. 

Related News