അരിക്കൊമ്ബനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നടപടി

  • 03/06/2023

ഇടുക്കി : അരിക്കൊമ്ബനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടര്‍ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയില്‍ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടര്‍ന്നാണ് തേനി കളക്ടറുടെ ഉടപെടല്‍. നിലവില്‍ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് ആനയുള്ളത്.


ജനവാസ മേഖലയില്‍ നിന്നും ദൂരെയാണിത്. ആനയെ 4 മണിക്കൂറും നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. വനത്തില്‍ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാല്‍ കമ്ബം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ നിരോധനാജ്ഞ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

മയക്ക് വെടിവയ്ക്കാൻ അവസരം കൊടുക്കാതെ ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ് അരികൊമ്ബൻ. സാറ്റലൈറ് കോളര്‍ സിഗ്നല്‍ അവസാനം ലഭിക്കുമ്ബോള്‍ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി അരിക്കൊമ്ബൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. ഇന്നലെ രാത്രി വനത്തിനുള്ളില്‍ ഉള്ള തോട്ടത്തില്‍നിന്ന് പത്തോളം വാഴകള്‍ പറിച്ച്‌ തിന്നിരുന്നു. കൊമ്ബൻ പൂര്‍ണ്ണ ആരോഗ്യവാനാണ്. ഉള്‍ക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ചുരുളിപ്പെട്ടി മുതല്‍ ചിന്നമനൂര്‍ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Related News