ബുര്‍ഖ ധരിച്ചെത്തിയെ വിദ്യാര്‍ഥികളെ തിരിച്ചയച്ചതിനെ തുടര്‍ന്ന് പ്രതിഷേധം

  • 03/08/2023

മുംബൈ: മുംബൈയിലെ ചെമ്ബൂര്‍ കോളേജില്‍ ബുര്‍ഖ ധരിച്ചെത്തിയെ വിദ്യാര്‍ഥികളെ തിരിച്ചയച്ചതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നു. ജൂനിയര്‍ കോളേജില്‍ നിര്‍ബന്ധിത യൂണിഫോം നയം നിലവില്‍ വന്ന ചൊവ്വാഴ്ച മുതലാണ് ബുര്‍ഖയടക്കമുള്ള വസ്ത്രങ്ങള്‍ വിലക്കിയത്. അതേസമയം, സീനിയര്‍ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് ക്ലാസ് മുറികളിലും കോളേജിലും ബുര്‍ഖയോ ഹിജാബോ ധരിക്കുന്നതില്‍ നിന്ന് വിലക്കില്ല. സീനിയര്‍ സെക്കൻഡറി സ്കൂള്‍ തലത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ എൻ ജി ആചാര്യ, ഡി ജി മറാത്തേ കോളേജുകളില്‍ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി യൂണിഫോം നിര്‍ബന്ധമാക്കി.


ഒരു മാസത്തിലേറെ വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗ് നല്‍കുകയും ഓഗസ്റ്റ് 1 മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ബുര്‍ഖ ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടികള്‍ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. ചില വിദ്യാര്‍ത്ഥികളും അവരോടൊപ്പം ചേര്‍ന്നു. പൊലീസും സമുദായ നേതാക്കളും ഇടപെട്ടതിനെ തുടര്‍ന്ന് കോളേജ് യൂണിഫോം അനുവദിക്കാൻ ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. യൂണിഫോം നയം കര്‍ശനമാണെന്നും ബുര്‍ഖ, ഹിജാബ്, ദുപ്പട്ട, തൊപ്പികള്‍, ടൈ, സ്റ്റിക്കറുകള്‍ എന്നിവ അനുവദിക്കില്ലെന്നും പ്രിൻസിപ്പല്‍ വിദ്യാഗൗരി ലെലെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കര്‍ണാടക കോളേജുകളില്‍ സമാന പ്രതിഷേധം നടന്നിരുന്നു. സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തു.

11, 12 ക്ലാസുകള്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണെങ്കിലും സംസ്ഥാനത്തെ കോളേജുകള്‍ക്ക് ഏകീകൃത ‌യൂണിഫോം നയമില്ല. ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃതത കൊണ്ടുവരാൻ അധ്യയന വര്‍ഷം മുതല്‍ യൂണിഫോം നടപ്പാക്കാൻ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു. അധ്യാപകരില്‍ നിന്നാണ് നിര്‍ദേശം വന്നത്. ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിക്കുകയും മെയ് മാസത്തില്‍ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തെന്ന് പ്രിൻസിപ്പല്‍ വിദ്യാഗൗരി ലെലെ അറിയിച്ചു. ചെമ്ബൂര്‍ ജിംഖാനയ്ക്ക് സമീപം കോളേജിന് പുറത്ത് പൊലീസിനെ വിന്യസിച്ചു. വിദ്യാര്‍ഥികളെ ഉച്ചകഴിഞ്ഞ് മൂന്നിന് ക്ലാസുകളില്‍ പങ്കെടുക്കാൻ അനുവദിച്ചു.

Related News