അമ്മ റോഡപകടത്തില്‍ മരിച്ചു, ഇന്‍ഷുറന്‍സ് തുകയേ ചൊല്ലി തമ്മിലടിച്ച്‌ മക്കള്‍, 45കാരന് ദാരുണാന്ത്യം

  • 16/09/2023

ഉന്നാവോ: മാതാവിന്റെ മരണശേഷം ലഭിച്ച ഇൻഷുറൻസ് തുകയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അനിയനെ അടിച്ചുകൊന്ന് മുതിര്‍ന്ന സഹോദരന്മാര്‍. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ഉന്നാവിലെ പശ്ചിം തോല മേഖലയില്‍ വ്യാഴാഴ്ചയാണ് പണത്തിന്റെ പേരില്‍ സഹോദരനെ ചേട്ടന്മാര്‍ അടിച്ച്‌ കൊന്നത്. അമ്മ മരിച്ചതിന് പിന്നാലെ ഇന്‍ഷുറന്‍സ് തുകയായി 2 ലക്ഷം രൂപ ലഭിച്ചിരുന്നു.


ഇതിനെ ചൊല്ലി മൂന്ന് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമായി. വാക്കുതര്ക്കം കയ്യേറ്റത്തിലേക്ക് നീണ്ടതോടെയാണ് 45കാരനാണ് റാം ആസ്രേയാണ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 9 മാസങ്ങള്‍ക്ക് മുന്‍പ് ഒരു റോഡ് അപകടത്തിലാണ് ഇവരുടെ അമ്മ റാംറാണി കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ഇന്‍ഷുറന്‍സ് തുക മൂത്ത മകനായ രാജ് ബഹാദുറിന്‍റെ അക്കൌണ്ടിലേക്കാണ് വന്നത്.

ഏതാനും ദിവസം മുന്‍പാണ് ഈ പണം ലഭിച്ചത്. വ്യാഴാഴ്ച രാത്രി ഈ പണം വീതം വയ്ക്കുന്നതിനേ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമായി. കയ്യിലുണ്ടായിരുന്ന വടികള്‍ ഉപയോഗിച്ചുള്ള മര്‍ദനമേറ്റ റാം ആസ്രേ ബോധം കെട്ട് വീഴുകയായിരുന്നു. ഇയാളെ പൂര്‍വയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാളയില്‍ 50 വയസുകാരനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റിലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. പള്ളിപ്പുറം സ്വദേശി ഷിനാസ് (26), സഹോദരന്‍ അനീസ് (22) എന്നിവരെയാണ് പിടികൂടിയത്. മാള താണിക്കാട് സ്വദേശി നൗഷാദിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികളുടെ പിതാവ് ബഷീറിന്റെ കടയില്‍ നിന്ന് നൗഷാദ് സാധനങ്ങള്‍ വാങ്ങിയിരുന്നു.

സാധനങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടന്നുപോവുകയായിരുന്ന നൗഷാദിനെ കാറിടിച്ച്‌ കൊല്ലാന്‍ ഷിനാസും അനീസും ശ്രമിച്ചത്. രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികള്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നൗഷാദിനെ ഇടിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Related News