'28 കുരങ്ങന്‍മാര്‍ കാടിനോട് ചേര്‍ന്ന് ചത്തനിലയില്‍'; വിഷം നല്‍കിയതെന്ന് സംശയം

  • 16/12/2023

ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍പ റിസര്‍വ് ഫോറസ്റ്റ് മേഖലയില്‍ 28ഓളം കുരങ്ങന്‍മാരെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. 14-ാം തീയതിയാണ് കാടിനോട് ചേര്‍ന്ന സ്ഥലത്ത് കുരങ്ങന്‍മാരെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം നല്‍കി കൊന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്നും വനംവകുപ്പ് ഉദ്യോസ്ഥര്‍ അറിയിച്ചു.

കുരങ്ങന്‍മാര്‍ കൂട്ടത്തോടെ ചത്തു കിടക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചതോടെയാണ് ഫോറസ്റ്റ് അധികൃതര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തി അവയെ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയായിരുന്നു. ബംഗളൂരുവിലെ ലാബിലേക്ക് അയച്ച സാമ്ബിളുകളുടെ ഫലം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മറ്റ് എവിടെയോ വച്ച്‌ വിഷം നല്‍കി കൊന്ന ശേഷം കുരങ്ങന്‍മാരെ സ്ഥലത്ത് കൊണ്ട് തള്ളിയതാകാമെന്ന് ദക്ഷിണ കന്നഡയിലെ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥനായ അന്തോണി എസ് മാരിയപ്പ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്. ആരാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പിന്നിലെന്ന് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അന്തോണി പറഞ്ഞു.

2020 മെയ് മാസത്തില്‍ തുംകൂറിലും സമാന സംഭവമുണ്ടായിരുന്നുവെന്ന് അന്തോണി അറിയിച്ചു. അന്ന് 15 കുരങ്ങന്‍മാരെയാണ് വിഷം നല്‍കി കൊന്ന ശേഷം റോഡരികില്‍ തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.

Related News