ഇന്ത്യയിൽ 2020 ജനുവരി മുതൽ 2021 ജനുവരി വരെയുണ്ടായി ഇന്ധനവിലയിലുണ്ടായ വർധന 13 ശതമാനം

  • 17/02/2021

കൊച്ചി: രാജ്യത്ത് ഇന്ധനവില വർധനയുടെ കാരണമായി കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ആവർത്തിച്ചുപറയുന്നത് അസംസ്കൃത വില ഉയരുന്നതിനാലാണ് എന്നാണ്. എങ്കിലും ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് നൽകേണ്ടിവരുന്നത് വളരെ ഉയർന്ന വില. 

രാജ്യാന്തരതലത്തിൽ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ആനുപാതിക വിലക്കുറവു വരുത്താത്തതും കേന്ദ്ര എക്സൈസ് നികുതികൾ കുത്തനെ കൂട്ടിയതുമാണു വില കുതിക്കുന്നതിന്റെ യഥാർഥ കാരണം. അതേ സമയം വിദേശരാജ്യങ്ങളിലെ വില കോറോണയ്ക്കു മുൻപുള്ള വിലയ്ക്കൊപ്പം ഇതുവരെ എത്തിയിട്ടുമില്ല.

വില വ്യത്യാസം ഇങ്ങനെ

2020 ജനുവരി മുതൽ 2021 ജനുവരി ഇന്ത്യയിൽ ഇന്ധനവിലയിലുണ്ടായ വർധന 13 ശതമാനമാണ്. അതേസമയം ഇക്കാലയളവിൽ അസംസ്കൃത എണ്ണവില 14 ശതമാനം കുറഞ്ഞു. വിദേശരാജ്യങ്ങൾ ഈ സമയം ഇന്ധനവില കുറയ്ക്കുകയാണുണ്ടായത്. ബ്രസീൽ 20.6% വില കുറച്ചു. അമേരിക്ക 7.5 ശതമാനവും ചൈന 1.4 ശതമാനവും യുകെ 1.8 ശതമാനവും വില കുറച്ചു.

വില കൂട്ടുന്നത് ഉയർന്ന നികുതി

ഇന്ത്യയിലെ ഇന്ധന വില കുതിക്കുന്നതിനു കാരണം ഉയർന്ന നികുതിയാണ്. 2020 ജനുവരിയിൽ ഒരു ലീറ്റർ പെട്രോളിന് ഈടാക്കിയിരുന്ന കേന്ദ്ര എക്സൈസ് നികുതി 26.6 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ 37.1 രൂപയാണു നികുതി. ഡീസലിന് 2020 ജനുവരിയിൽ 23.3 ശതമാനമായിരുന്നു കേന്ദ്ര എക്സൈസ് നികുതി. ഇപ്പോൾ ഇത് 40.1 രൂപയായി ഉയർന്നു.

അസംസ്കൃത എണ്ണവില കുറയുമോ

നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരാനാണു സാധ്യത. കോവിഡിനു ശേഷം ഫാക്ടറികളിലെയും മറ്റും നിർമാണ പ്രവർത്തനങ്ങളും ഗതാഗതവും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും കൂടിയതോടെ ആഗോള തലത്തിൽ എണ്ണ ഡിമാൻഡ് ഉയരുകയാണ്. ഡിമാൻഡ് ഉയരുമ്പോൾ സ്വാഭാവികമായും വില ഉയരും. ഇതിനോടൊപ്പം പ്രധാന എണ്ണ ഉൽപാദകരായ സൗദി വില ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉൽപാദനം കുറച്ചിട്ടുമുണ്ട്. 10 ലക്ഷം ബാരൽ കുറച്ച് പ്രതിദിന ഉൽപാദനം മാർച്ച് വരെ 80.125 ലക്ഷം ബാരലായി പരിമിതപ്പെടുത്താനാണു തീരുമാനം.

Related News