10 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

  • 03/03/2023

മനാമ: പത്ത് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച യുവാവിന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. അഞ്ച് കുട്ടികളുടെ പിതാവായ ഇയാൾക്ക് 10 വർഷം തടവാണ് ശിക്ഷ ലഭിച്ചത്. കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചിരുന്നെങ്കിലും തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

സിത്‌റയിൽ പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് ഇയാൾ മകളെ പീഡിപ്പിച്ചത്. കുട്ടിയുടെ സഹോദരങ്ങളും അമ്മയും ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ഇത്. പീഡത്തിനിരയായ കുട്ടിയുടെ എട്ട് വയസുകാരനായ സഹോദരനായിരുന്നു കേസിലെ പ്രധാന സാക്ഷി. സഹോദരിയെ അച്ഛൻ പീഡിപ്പിക്കുന്നത് കണ്ട കുട്ടി, അമ്മയോട് വിവരം പറയുകയും അമ്മ പിന്നീട് അക്കാര്യം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

പ്രതിക്കെതിരായ തെളിവുകളും പീഡനത്തിനിരയായ കുട്ടിയുടെ മൊഴികളും കുറ്റം തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയിൽ നിന്ന് നഷ്ടപരിഹാരം തേടി ഹൈ സിവിൽ കോടതിയിലും കേസ് ഫയൽ ചെയ്യുമെന്ന് കുട്ടിയുടെയും അമ്മയുടെയും അഭിഭാഷകൻ അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ നിരപരാധി ആണെന്നും വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം കുട്ടിയുടെ അമ്മ വ്യാജ ആരോപണങ്ങൾ ചമച്ചതാണെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. ഇപ്പോഴത്തെ ശിക്ഷാ വിധിക്കെതിരെ സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രതിഭാഗം അറിയിച്ചിട്ടുണ്ട്.

പിതാവ് ബലം പ്രയോഗിച്ച് തന്റെ വസ്ത്രങ്ങൾ അഴിപ്പിച്ചതും പല തവണ പീഡിപ്പിച്ചതുമെല്ലാം വിചാരണയ്ക്കിടെ കുട്ടി കോടതിയിൽ വിശദീകരിച്ചു. തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് കുട്ടി വരച്ച ഒരു ചിത്രവും കേസ് രേഖകളുടെ ഭാഗമായി കോടതി പരിഗണിച്ചു. ഒരു പുരുഷനും കരയുന്ന പെൺകുട്ടിയും കിടക്കയിൽ ഇരിക്കുന്നതാണ് കുട്ടി വരച്ച ചിത്രത്തിലുള്ളത്. ബെഡിന്റെ അടുത്ത് ഒരു ഹൃദയ ചിഹ്നം വരച്ച ശേഷം അതിൽ അമ്മയെന്ന് എഴുതിയിട്ടുമുണ്ട്.

കുട്ടിയെ മെഡിക്കൽ പരിശോധന നടത്തിയപ്പോൾ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ മറ്റ് തരത്തിലുള്ള പീഡനങ്ങൾ പ്രകടമായ അടയാളങ്ങളൊന്നും ശരീരത്തിൽ അവശേഷിപ്പിക്കണമെന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. തന്റെ ഭർത്താവ് ആദ്യം കുറ്റം സമ്മതിച്ചിരുന്നതായും തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞിരുന്നുവെന്നും കുട്ടിയുടെ അമ്മ പ്രോസിക്യൂട്ടർമാരോട് പറഞ്ഞു.

Related News