മംഗഫ് ലേബർ ക്യാമ്പ് ദുരന്തം; മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന തുടരുന്നു, മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ തിരികെയെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി

  • 13/06/2024


ന്യൂഡല്‍ഹി: കുവൈറ്റിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട ചില ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്നും ഇവ തിരിച്ചറിയുന്നനതിനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാലുടന്‍ ബന്ധുക്കളെ വിവരമറിയിക്കുമെന്നും വ്യോമസേനാ വിമാനം മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, തീപിടിത്തത്തില്‍ 49 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും അതില്‍ 42 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് കീര്‍ത്തി വര്‍ധന്‍ സിംഗ് ഇന്നലെ വൈകീട്ട് കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു. 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി തന്റെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദാരുണമായ സംഭവം അവലോകനം ചെയ്യുകയും തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവരാണ് ഗുരുതരമായ പൊള്ളലേറ്റ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നതെന്നാണ് വിവരം ലഭിച്ചതെന്ന് കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു.

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി സംസാരിച്ചു. സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായി അന്വേഷിക്കുമെന്നും ഉത്തരവാദിത്തം ഉറപ്പിക്കുമെന്നും അബ്ദുല്ല അലി അല്‍ യഹ്യ ഉറപ്പുനല്‍കി. ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ജയശങ്കര്‍ അദ്ദേഹത്തോട് അറിയിച്ചു. ഇതിനിടെ 160ലധികം പേര്‍ കെട്ടിടത്തില്‍ എങ്ങനെ താമസിച്ചുവെന്ന് പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു. കെട്ടിട ഉടമയ്ക്കും തൊഴിലാളികളുടെ ചുമതലക്കാരനായ വ്യക്തിക്കും എതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ദുരന്തത്തില്‍ 14 മലയാളികള്‍ മരിച്ചെന്നാണ് അവസാനം ലഭിക്കുന്ന കണക്ക്. പത്തനംതിട്ടയില്‍ നിന്നുള്ള നാല് പേരും കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും കാസര്‍ഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും കണ്ണൂരില്‍ നിന്നുള്ള ഒരാളുമാണ് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചത്.

പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്. കെട്ടിടത്തിലെ തീ പൂര്‍ണ്ണമായും അണഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തമുണ്ടായത്.

Related News