യുഎഇയിൽ തിയറ്ററുകൾ തുറന്നു; സിനിമ കാണാൻ പോകുംമുൻപ് അറിയുക ഇക്കാര്യങ്ങൾ

  • 29/08/2020

കോവിഡ് 19 വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തിയറ്ററുകൾ യുഎഇയിൽ തുറന്നിരിക്കുകയാണ്. കർശന നിയന്ത്രണങ്ങളോടെയാണ് സിനിമാ ഹാളുകൾ തുറന്നിരിക്കുന്നത്. ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും സമ്പർക്ക സാധ്യത ഒഴിവാക്കിയുമാണ് തിയറ്ററുകൾ പ്രവർത്തിക്കേണ്ടത്.

അബുദാബി

ആഗസ്റ്റ് 17നാണ് അബുദാബി സാമ്പത്തിക വികസന വികുപ്പ് ഷോപ്പിങ് മാളുകളിലെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത്.

മുൻകരുതൽ നിർദേശങ്ങൾ ഇവയാണ്
ആകെ സീറ്റുകളുടെ 30 ശതമാനം മാത്രമേ ഉപയോഗിക്കാവൂ.
ഇരിപ്പിടങ്ങളിൽ മുന്നിലും പിന്നിലും വശങ്ങളിലും സാമൂഹിക അകലം പാലിക്കണം. ഒരേ കുടുംബത്തിൽ നിന്നുള്ളവരല്ലെങ്കിൽ  അടുത്തടുത്ത സീറ്റുകളിൽ ആളെ ഇരുത്തരുത്.‌
ഓരോ പ്രദർശനം കഴിയുമ്പോഴും ഉപയോഗിച്ച സീറ്റുകൾ അണുവിമുക്തമാക്കണം. 20 മിനിറ്റ് നേരമെങ്കിലും പ്രദർശന ഇടവേള വേണം. എല്ലാ ദിവസവും തിയറ്ററാകെ അണുവിമുക്തമാക്കണം.
ടിക്കറ്റുകളോ ലഘുലേഖകളോ ഉപയോഗിക്കരുത്. ടച്ച് സ്ക്രീനുകൾ നീക്കം ചെയ്യണം.

ദുബായ് 

ദുബായിൽ സിനിമാ തിയറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത്. ദുബായ് സാമ്പത്തിക വികസന വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അറിയാം.
തുടർച്ചയായ പ്രദർശനം പാടില്ല. ഓരോ പ്രദർശനത്തിന് ശേഷം 20-30 മിനിറ്റ് നേരം ശുചീകരണത്തിനായി നീക്കിവെക്കണം.
റിസർവേഷനും ഓൺലൈൻ ടിക്കറ്റിങ് സംവിധാനവും പ്രോത്സാഹിപ്പിക്കണം. സമ്പർക്കം ഒഴിവാക്കുന്നതിനായി ബാർ കോഡുകൾ സ്കാൻ ചെയ്ത് അകത്തേക്ക് പ്രവേശിപ്പിക്കണം.
ടിക്കറ്റ് കൗണ്ടറുകളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
ടിക്കറ്റ് വിൽക്കാനോ വീഡിയോകൾ കാണിക്കാനോ ഉള്ള ടച്ച് സ്ക്രീനുകൾ നീക്കണം.
സിനിമയുമായി ബന്ധപ്പെട്ട ടിക്കറ്റുകളോ ലഘുലേഖകളോ വിതരണം ചെയ്യരുത്.
തിയറ്ററിനുള്ളിൽ ആഹാരവസ്തുക്കളും പാനീയങ്ങളും അനുവദിക്കണം.
തിയറ്ററുകള്‍ക്കുള്ളിൽ ഭക്ഷണം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ നൽകണം.
റസ്റ്റോറന്റുകളും കഫേകളും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
സിനിമാ ഹാളുകളിലെ ഉയർന്ന ശ്രേണി സീറ്റുകളിൽ കമ്പിളിയോ പുതപ്പുകളോ നൽകരുത്.

ഷാർജ

ഷാർജ സാമ്പത്തിക വികസന വകുപ്പ് ജൂൺ 22ന് പുറത്തിറക്കിയ മാർഗനിർദേശങ്ങളോടെയാണ് തിയറ്ററുകൾ തുറന്നത്. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക.
സിനിമാ ഹാളുകളിലും പൊതുഇടങ്ങളിലും എല്ലാ ദിവസവും അണുനശീകരണം നടത്തണം.
പ്രേക്ഷകർക്കിടയിൽ രണ്ട് സീറ്റ് ഒഴിച്ചിടണം.
സിനിമാ പ്രചാരണ നോട്ടീസുകൾവിതരണം ചെയ്യുന്നത് ഒഴിവാക്കണം.
ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കണം.

അജ്മാനിലെയും റാസൽഖൈമയിലെയും ഫുജൈറയിലെയും തിയറ്ററുകളും സമാനമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് തുറന്നിട്ടുണ്ട്.

Related News