കമിതാക്കള്‍ തമ്മില്‍ വഴക്ക്; കാമുകന്‍ തൂങ്ങി മരിച്ചു, കാമുകി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു, തെരച്ചിലിനൊടുവില്‍ കണ്ടെത്തി

  • 04/01/2022

കോട്ടയം:  കുമരകം ചീപ്പുങ്കലില്‍ പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍ യുവാവ് ജീവനൊടുക്കി. യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലില്‍ തളര്‍ന്നുകിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. 

രാത്രി മുഴുവന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. കഴിഞ്ഞദിവസമാണ് വൈക്കം വെച്ചൂര്‍ സ്വദേശി ഗോപു(22)വിനെ ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും എഴുതിയ ഒരു കുറിപ്പും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. 

തിങ്കളാഴ്ച രാവിലെ 11 മണിയോടെ യുവാവും പെണ്‍കുട്ടിയും കാടുപിടിച്ച് കിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്.  തുടര്‍ന്നാണ് യുവാവിനെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കിട്ടിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തി. 

രാത്രി വൈകിയും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കാനാരിക്കെയാണ് പെണ്‍കുട്ടിയെ സമീപപ്രദേശത്തുനിന്ന് കണ്ടെത്തിയത്. ജീവനൊടുക്കിയ ഗോപുവും പെണ്‍കുട്ടിയും കമിതാക്കളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തെയും ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും അതിനാലാകാം ജീവനൊടുക്കാനുള്ള തയ്യാറെടുപ്പില്‍ യുവാവ് സ്ഥലത്തെത്തിയതെന്നുമാണ് പോലീസിന്റെ നിഗമനം. യുവാവ് മരിച്ചതോടെ ഭയന്നുപോയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതാണെന്നും കരുതുന്നു. 

Related News