വിവാഹശേഷം സ്വന്തം വീട്ടിലേക്ക് പോയ നവവധു തിരികെ വന്നില്ല; സിനിമാ കഥയെ വെല്ലുന്ന വിവാഹ തട്ടിപ്പ്, ഇരയായത് 50ഓളം പേര്‍

  • 05/01/2022

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പെണ്ണുകാണാന്‍ വിളിച്ചുവരുത്തി യുവതിയെ കാണിച്ചുകൊടുത്ത ശേഷം വിവാഹത്തട്ടിപ്പ് നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വാണിയമ്പാറ പൊട്ടിമട പുല്ലംപാടംവീട്ടില്‍ എന്‍. സുനില്‍ (40), പാലക്കാട് കേരളശ്ശേരി മണ്ണാന്‍പറമ്പ് അമ്മിണിപൂക്കാട് വീട്ടില്‍ വി. കാര്‍ത്തികേയന്‍ (40), വടക്കഞ്ചേരി കുന്നംകാട് കാരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ സജിത (32), കാവില്‍പ്പാട് ദേവീനിവാസില്‍ ദാമോദരന്റെ ഭാര്യ ദേവി (60), കാവശ്ശേരി ചുണ്ടക്കാട് അബ്ദുള്‍കരീമിന്റെ ഭാര്യ സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡിസംബര്‍ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തമിഴ്‌നാട്ടിലെ മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിനായി ആലോചന ക്ഷണിച്ച തമിഴ്നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്ഠനെ (38) സംഘം ഗോപാലപുരം അതിര്‍ത്തിയിലെ അമ്പലത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സജിതയെ കാണിച്ച് പെണ്ണിന്റെ അമ്മയ്ക്ക് അസുഖമായതിനാല്‍ ഇന്നുതന്നെ വിവാഹം നടത്താമെന്ന് അറിയിച്ചു. ഗോപാലപുരത്തെ ആളൊഴിഞ്ഞ അമ്പലത്തില്‍ വെച്ച് വിവാഹം നടത്തുകയും ചെയ്തു. 

ആദ്യവിവാഹബന്ധം വേര്‍പെടുത്തി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മണികണ്ഠന്‍. വിവാഹച്ചെലവ്, ബ്രോക്കര്‍ കമ്മീഷന്‍ എന്നീ ഇനത്തില്‍ ഒന്നരലക്ഷം രൂപ സംഘം കൈപ്പറ്റുകയും ചെയ്തു. വിവാഹംകഴിഞ്ഞ അന്നുതന്നെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയി. അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങി. പിന്നീട് ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. 

ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ ആരുംതന്നെ ഈ പ്രദേശത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. സമാന രീതിയില്‍ അന്‍പതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related News