മംഗഫ് തീപിടിത്തത്തിൽ പരുക്കേറ്റ ജീവനക്കാരുടെ ബന്ധുക്കളെ NBTC കുവൈത്തിലെത്തിക്കും

  • 21/06/2024

കുവൈത്ത് സിറ്റി : മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച കുവൈത്തിൽ എത്തിക്കുമെന്ന് എൻ.ബി.ടി.സി എച്ച്. ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച, പരിക്കേറ്റ ജീവനക്കാരുടെ പത്ത് ബന്ധുക്കൾ കുവൈത്തിലെത്തും. ഇവർക്കുള്ള സന്ദർശക വിസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഭക്ഷണ-താമസ സൗകര്യം, യാത്രാ ചെയ്യാനുള്ള വാഹനം എന്നീ സൗകര്യങ്ങൾ ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.

അപകടം നടന്നയുടനെ 61 ജീവക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരിൽ 53 ജീവനക്കാർ സുഖം പ്രാപിച്ച ശേഷം ഇതുവരെ ഡിസ്ച്ചാർജ് ചെയ്തിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 3 പേരുൾപ്പെടെ നിലവിൽ 8 ജീവക്കാരാണ് ആശുപത്രിയിൽ ഉള്ളത്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി സ്വദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയുണ്ട്.

കൂടാതെ, അപകടത്തിൽ മരണപ്പെട്ട ബീഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാരൻറ്റെ സഹോദരനെയും ഞായറഴ്ച്ച കുവൈറ്റിലേറ്റക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്  എൻ.ബി.ടി.സി അധികൃതർ. അദ്ദേഹം എത്തിയ ഉടനെ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാമെന്നും, എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എൻ.ബി.ടി.സി മാനേജ്മെൻറ്റ് അറിയിച്ചു.

Related News