കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർച്ചയുണ്ടാകും: എം വി നികേഷ് കുമാർ.

  • 25/05/2025

കുവൈറ്റ്‌ സിറ്റി: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർച്ചയുണ്ടാകുമെന്ന് എം വി നികേഷ് കുമാർ പറഞ്ഞു. സർവ്വ മേഖലകളിലും മികച്ച പുരോഗതി കൈവരിച്ചുകൊണ്ട് കേരളം ഇന്ത്യക്ക് ബദലാകുമ്പോൾ ഇടതുപക്ഷ സർക്കാർ ഭരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ കേന്ദ്ര സർക്കാരും വലതുപക്ഷ കക്ഷികളെല്ലാം ഒന്നിച്ച് കേരളത്തെ എതിർക്കുകയും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് എം വി നികേഷ് കുമാർ അഭിപ്രായപ്പെട്ടു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് നടത്തിയ സഖാവ് ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തവെയാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് സർക്കാരിനെതിരെ അസത്യ വാർത്തകൾ സൃഷ്ടിക്കുമ്പോൾ സമൂഹമാധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഒരു സാംസ്‌കാരിക സംഘടന എന്നതിലുപരി ഇടതുപക്ഷ പുരോഗമന ആശയങ്ങൾ പ്രവാസികളിൽ പ്രചരിപ്പിക്കുക എന്ന ദൗത്യം കൂടി കല കുവൈറ്റ് നിർവഹിക്കുന്നു എന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 

മെയ് 23 വെള്ളിയാഴ്ച്ച, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച അനുസ്മരണ സമ്മേളനത്തിൽ അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ചടങ്ങിൽ വച്ച് കല കുവൈറ്റിന്റെ പ്രസിദ്ധീകരണമായ കൈത്തിരിയുടെ പ്രകാശനവും എം വി നികേഷ്കുമാറിന് നൽകി കൊണ്ട് സാഹിത്യ വിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം നിർവഹിച്ചു. ലോക കേരളസഭ അംഗമായ ആർ നാഗനാഥൻ ചടങ്ങിന് ആശംസ അറിയിച്ച് സംസാരിച്ചു.
കുവൈറ്റിന്റെ പല ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് മലയാളികളാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ അറിയപ്പെടുന്ന ഗസൽ ഗായകൻ റാസയും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യ കാണികൾക്ക് എന്നും ഓർക്കുന്ന ഒരു ദിനം സമ്മാനിച്ചു. ഗുലാം അലിയും, മെഹന്ദി ഹസനും, ജഗ്ജിത് സിംഗും, മലയാളത്തിലെ ബാബുരാജ് മുതൽ ഉമ്പായി വരെയുള്ളവരുടെ ഗസലുകൾ വേദിയിൽ ആലപിച്ചപ്പോൾ സദസ്സ് നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. കുവൈറ്റ് പ്രവാസിയായ സാലിയുടെ രചനകളും റാസ മനോഹരമായി വേദിയിൽ അവതരിപ്പിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദി പ്രകാശിപ്പിച്ചു.

Related News