കൊറോണ - ജഹ്‌റ ഗവർണറേറ്റിലെ താമസക്കാർക്കുള്ള പരിശോധന ആരംഭിച്ചു.

  • 12/03/2020

കുവൈറ്റ് : ഫെബ്രുവരി 27 ന് ശേഷം കുവൈത്തിൽ മടങ്ങിയെത്തിയ പ്രവാസികൾ സിവിൽ ഐഡിയും പാസ്‌പോർട്ടുമായി ഗവര്ണറേറ്റുകൾക്കായി നിശ്ചയിച്ച ദിവസങ്ങളിൽ സിക്‌സ്ത് റിംഗ് റോഡിന് സമീപത്തുള്ള മിഷ്റിഫ്‌ ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ 6 ൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം കഴിഞ്ഞദിവസം ജനങ്ങളെ അറിയിച്ചിരുന്നു , അതുപ്രകാരം ഇന്ന് ആയിരക്കണക്കിനാളുകളാണ് രാവിലെ മുതൽ മിഷ്റിഫ്‌ ഫെയർ ഗ്രൗണ്ടിലെത്തിയത്, ഒരുരുത്തരുടെയും സിവിൽ ഐഡിയും പാസ്സ്പോര്ട്ടും പരിശോധിച്ചശേഷം തുടർ മെഡിക്കൽ പരിശോധനക്കായുള്ള നടപടികൾക്ക് വിധേയരാക്കും.

പരിശോധനകൾക്കായെത്താത്തവർക്ക് കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു, ആരോഗ്യ സുരക്ഷ ഒരു ചുവന്ന വരയാണെന്നും പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ വ്യക്തവും സ്പഷ്ടമാണെന്നും സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത ഒരു താമസക്കാരനെയും കുവൈത്തിൽ തുടരാനനുവദിക്കില്ലെന്നും നിർദ്ദിഷ്ട കാലയളവിൽ രാജ്യത്ത് പ്രവേശിച്ചവരെല്ലാം ആഭ്യന്തരമന്ത്രാലയത്തിന്റെ രെജിസ്റ്ററിൽ ഉള്ളവരാണെന്നും , രാജ്യത്ത് പ്രവേശിച്ചവരുടെ പേരുകളുമായി പരിശോധിച്ച ശേഷം ഏതെങ്കിലും താമസക്കാർ പരിശോധനാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി പിടികൂടിയാൽ അയാളെ നേരിട്ട് നാടുകടത്തൽ ജയിലിലേക്കും രാജ്യത്ത് നിന്നും മാറ്റുമെന്നും മന്ത്രാലയം വീണ്ടും മുന്നറിയിപ്പുനൽകി. ഫെബ്രുവരി 27 മുതൽ ഇന്നലെ വരെയുള്ള കാലയളവിൽ മൊത്തം യാത്രക്കാരുടെ എണ്ണം 235000 പൗരന്മാരാണെന്നും ഏകദേശം 1844 വീമാനങ്ങളിൽ വന്നവരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ കാലയളവിൽ വന്നവരിൽ 70% പ്രവാസികളാണെന്നും ഈ കാലയളവിൽ വിമാനത്താവളം വലിയൊരു ജനത്തിരക്കിനു സാക്ഷ്യം വഹിച്ചിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ അവധി ദിവസങ്ങൾക്ക് ശേഷം, നിരവധി പൗരന്മാരും താമസക്കാരും കെയ്‌റോയിൽ നിന്നും , റിയാദ്, ഇസ്താംബുൾ എന്നിവിടങ്ങളിൽനിന്നും അവധിക്കാലം ചിലവഴിച്ചതിനുശേഷം തിരിച്ചു വന്നിരുന്നു .

ഫെബ്രുവരി 27 ന് ശേഷം കുവൈത്തിൽ മടങ്ങിയെത്തിയ പ്രവാസികൾ മാർച്ച്  12 വ്യാഴം ജഹ്റ ഗവർണ്ണറേറ്റിലെ താമസക്കാരും, മാർച്ച്  13 വെള്ളി മുബാറക് അൽ കബീർ ഗവർണ്ണറേറ്റിലെ താമസക്കാരും,മാർച്ച്  14 ശനിയാഴ്ച ഫർവാനിയ ഗവർണ്ണറേറ്റിലെ താമസക്കാരും ,മാർച്ച്  15 ഞായറാഴ്ച ഹവല്ലി ഗവർണ്ണറേറ്റിലെ താമസക്കാരും,മാർച്ച്  16 തിങ്കളാഴ്ച അഹ്മദി ഗവർണ്ണറേറ്റിലെ താമസക്കാരും,മാർച്ച്  17 ചൊവ്വാഴ്ച ക്യാപിറ്റൽ ( കുവൈത്ത് സിറ്റി ) ഗവർണ്ണറേറ്റിലെ താമസക്കാരുമാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

കൊറോണ വ്യാപനം തടയാൻ ഇന്നു മുതൽ രണ്ടാഴ്ച്ചത്തേക്ക് കുവൈത്തിൽ (സർക്കാർ, സ്വകാര്യ മേഖലകൾ) ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു . ഫെബ്രുവരി 29 വരെ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി സ്വകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ബാധകമാണ് , കൂടാതെ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു , പെട്ടന്നുള്ള പ്രഖ്യാപനത്തിൽ പ്രവാസികൾ വലിയ ആശങ്കയിലാവുകയും സൂപ്പർമാർക്കറ്റുകളിലും കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും നിത്യോപയോഗ സാധനങ്ങൾക്കായി വലിയ തിക്കും തിരക്കും ഉണ്ടായി. രാജ്യത്തു ആവശ്യത്തിന് ഭക്ഷണ മുൻകരുതൽ ഉണ്ടെന്നും, പൊതു അവധിയിൽ ഭക്ഷണ വിതരണ ശൃംഖലകളെ ഉള്പെടുത്തിയിട്ടില്ലെന്നും ജനങ്ങൾ ആവശ്യമില്ലാതെ പരിഭ്രാന്തി സൃഷ്ട്ടിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പുനൽകി. പരിശോധനയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ടോൾഫ്രി നമ്പറായ 151എന്ന നമ്പറിൽ ബന്ധപെടാൻ മന്ത്രാലയം നിർദ്ദേശിച്ചു.

Related News