മഴശക്തം, ഉരുള്‍പൊട്ടല്‍, നദികള്‍ നിറഞ്ഞു: കേരളത്തിൽ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

  • 16/10/2021


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പല സ്ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളിൽ പെയ്തത്. 

ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം - അടിവാരം മേഖലയിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയിൽ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.

തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടുണ്ടായി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. പൂഞ്ഞാർ, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. പൂഞ്ഞാർ തെക്കേക്കരയിൽ മാത്രം കഴിഞ്ഞ ഒരു മണിക്കൂറിനിടെ 75 മി.മീറ്ററിന് മുകളിൽ മഴ പെയുതവെന്നാണ് പറയുന്നത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ വെളളം കയറി. കൈത്തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. മുണ്ടക്കയം ക്രോസ് വേയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്.

പത്തനംതിട്ടയിൽ കഴിഞ്ഞ മൂന്ന് മണിക്കൂറിൽ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റർ മഴ ജില്ലയിൽ ലഭിച്ചു. നിലവിൽ മഴക്ക് കുറവുണ്ട്. പമ്പയിലും അച്ചൻകോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അച്ചൻകോവിൽ ആറ്റിലാണ് ഏറ്റവും കൂടുതൽ ജലനിരപ്പുള്ളത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ സ്നാനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കൊല്ലത്തിന്റെ മലയോര മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ മഴ തുടരുന്നുണ്ട്. നഗരത്തിലും രാവിലെ ശക്തമായ മഴയുണ്ടായിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ മരം കടപുഴകിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും മഴ ശക്തമായി തന്നെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Related News