ഒമിക്രോൺ എത്തിയാൽ കേരളം താങ്ങില്ല; കർശന പ്രോട്ടോക്കോൾ തുടരാൻ തീരുമാനം

  • 29/11/2021

തിരുവനന്തപുരം: കൊവിഡ് 19 (Covid 19) വൈറസിന്‍റെ ഒമിക്രോൺ (Omicron) വകഭേദത്തിന്‍റെ ഭീഷണി ശക്തമായതോടെ കൂടുതൽ വിദഗ്ദ ചർച്ചകളിലേക്ക് കടന്ന് സംസ്ഥാന ആരോഗ്യവകുപ്പും (Kerala Health Department) വിദഗ്ദ സമിതിയും. ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് സംസ്ഥാന  കൊവി‍ഡ് വിദഗ്ദ സമിതി ചർച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ വരുന്നത് വരെ കർശന കോവിഡ് പ്രോട്ടോക്കോൾ (Covid Protocol) നടപ്പാക്കാനാണ് കേരളത്തിന്‍റെ തീരുമാനം.

50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളർച്ച. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്.   
കേരളത്തിലാകട്ടെ നിലവിൽ കൊവി‍ഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമൈക്രോൺ വകഭേദം എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക.  പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്നം തന്നെയാണ് നിലവിൽ. 

ഇക്കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചർച്ച നടത്തുന്നത്. അതുവരെ മാസക് അടക്കം കർശന കോവിഡ് പ്രോട്ടോക്കോൾ തുടരാനും, ഊർജിത വാക്സിനേഷൻ, എയർപോർട്ടുകളിലെ കർശന നിരീക്ഷണം, ക്വാറന്‍റീൻ എന്നിവയ്ക്ക് ഊന്നൽ നൽകാനുമാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം. 

സംസ്ഥാനത്തെ വൈറസിന്‍റെ ജനിതക ശ്രേണീകരണവും ശക്തമാക്കും.  ഒമൈക്രോൺ സൃഷ്ടിക്കാവുന്ന വെല്ലുവിളികൾ കാത്തിരുന്ന ശേഷം മാത്രമേ വിലയിരുത്താനാവൂ എന്ന നിലപാടിലാണ് വിദഗ്ദരെല്ലാം. 

അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നിലപാടും കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവിൽ മുൻകരുതലെന്ന നിലയിൽ  കേന്ദ്ര പ്രോട്ടോക്കോൾ പിന്തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

Related News