കാക്കനാട്ടെ പാര്‍ട്ടിയില്‍ വനിതാ ഡോക്ടറടക്കം നിരവധിപേര്‍; ആരാണ് ജെ.കെ? വമ്പന്‍ സ്രാവെന്ന് സൂചന

  • 02/12/2021


കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ ഔഡി കാറിന്റെ ഉടമയെ ചോദ്യം ചെയ്യും. സൈജുവിന്റെ സുഹൃത്ത് കൂടിയായ ഫെബി ജോൺ എന്ന തൃശ്ശൂർ സ്വദേശിയാണ് കുരുക്കിലായിരിക്കുന്നത്. സ്വന്തം പേരിലുള്ള ഔഡി കാർ സൈജുവിന് ഉപയോഗിക്കാനായി ഫെബി കൊടുത്തിരിക്കുകയായിരുന്നു.

കാർ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും എന്നാൽ രജിസ്ട്രേഷൻ മാറ്റിയില്ലെന്നുമാണ് സൈജു ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തില്ല. ഫെബിയും സൈജുവും അടുത്ത സുഹൃത്തുക്കളാണെന്നും ഫെബിയുടെ സുഹൃത്തുക്കൾക്കായി സൈജു പാർട്ടി ഒരുക്കി നൽകിയതുമാണ് സംശയങ്ങൾക്ക് കാരണം.
.കാക്കനാട് ഫ്ലാറ്റിൽ നടത്തിയ പാർട്ടിയിൽ വനിതാ ഡോക്ടർ അടക്കം നിരവധി പേർ പങ്കെടുത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിയണമെങ്കിൽ ഫെബിയുടെ മൊഴി രേഖപ്പെടുത്തണം. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി സൈജുവിന്റെ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. ലഹരി ഉപയോഗിക്കുന്നവരുടെ കൂടെയുള്ളവരുടെ പേര് അറിയുമെങ്കിലും ഉപയോഗിക്കുന്നവരെ അറിയില്ലെന്നാണ് സൈജു മൊഴി നൽകിയത്. ഇതിനാൽ ഇയാൾ പേര് നൽകിയവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.

ഡി.ജെ. പാർട്ടിക്കാവശ്യമായ മയക്കുമരുന്ന് എങ്ങനെയാണ് കൊച്ചിയിൽ എത്തിച്ചതെന്നും അന്വേഷണമുണ്ടാകും. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ സ്ഥിരം സന്ദർശകനാണ് സൈജു. ഇത്തരത്തിൽ ആഡംബര കാറിൽ ഇവിടെ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതാകുമെന്നാണ് കരുതുന്നത്.

Related News