ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസ്: എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • 19/10/2022




മുംബൈ: ആര്യൻഖാൻ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻ സി ബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും. അന്വേഷണത്തിൽ സംശയകരമായ ഇടപെടലുകളുണ്ടായെന്ന് എൻ സി ബി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും റിപ്പോർട്ടിൽ ശുപാർശയുണ്ട്

ആര്യൻ ഖാനും മറ്റ് അഞ്ച് പ്രതികൾക്കും എതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതിന് പിന്നാലെ എൻസിബി നിയോഗിച്ച വിജിലൻസ് സംഘത്തിന്‍റേതാണ് നിർണായക കണ്ടെത്തലുകൾ. 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ച് കഴിഞ്ഞു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലഹരി മരുന്ന് പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ല. പ്രതികളോട് പ്രത്യേകം സമീപനം സ്വീകരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ പൂർണ വിവരങ്ങൾ എൻ സി ബി പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘത്തെ നയിച്ച സമീർ വാംഗഡെ എൻസിബിയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയിരുന്നു. ഏജൻസിയുടെ ഭാഗമല്ലെങ്കിലും സമീർ അടക്കമുള്ളവർക്കെതിരെ നടപടി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം

Related News