സൗദി അറേബ്യയിലെ 45 ശതമാനം മരണങ്ങളും ഹൃദ്രോഗം മൂലമെന്ന് വിദഗ്ധര്‍

  • 20/05/2023



റിയാദ്: സൗദി അറേബ്യയിലെ 45 ശതമാനം മരണങ്ങളും ഹൃദയാഘാതവും ഹൃദയധമനികളിലുണ്ടാവുന്ന ബ്ലോക്കും ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ മൂലമാണെന്ന് സൗദി ഹാര്‍ട്ട് അസോസിയേഷന്‍ മേധാവി ഡോ. വലീദ് അല്‍ ഹബീബ് പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാവുന്നതും ഹൃദ്രോഗങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിലെ ജനസംഖ്യയില്‍ 30 ശതമാനത്തില്‍ അധികം പേരും ഹൃദ്രോഗ ഭീഷണികള്‍ നേരിടുന്നവരാണ്. ലോകത്തു തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഭീഷണി ഏറ്റവും അധികമുള്ള രാജ്യങ്ങളിലൊന്നായാണ് സൗദി അറേബ്യയെ കണക്കാക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം മരണങ്ങള്‍ നടക്കുന്നതും ഹൃദ്രോഗങ്ങള്‍ കൊണ്ടുതന്നെ. ഈ വസ്‍തുതകള്‍ മുന്നില്‍വെച്ച് ഹൃദ്രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള പുതിയ നടപടികള്‍ സ്വീകരിക്കാന്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമിതമായ കൊളസ്‍ട്രോള്‍, അമിത വണ്ണം, പുകവലി, പ്രമേഹം, ശാരീരിക അധ്വാനമില്ലാത്ത ജീവിത രീതി എന്നിവയാണ് ഹൃദ്രോഗങ്ങള്‍ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങള്‍. ചെറുപ്പക്കാരില്‍ ഹൃദ്രോഗങ്ങള്‍ കാരണമുള്ള മരണങ്ങള്‍ ഇപ്പോള്‍ പുതുമയല്ല. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള മരണ വാര്‍ത്തകളാണ് ഇപ്പോള്‍ നിറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗ സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യയിലെ പത്ത് ലക്ഷം പേരില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്താന്‍ ലക്ഷ്യമിടുന്നതാണ് പുതിയ 'പ്രൊട്ടക്ട് യുവര്‍ ഹാര്‍ട്ട്' എന്ന പദ്ധതിയെന്നും ഡോ. അല്‍ ഹബീബ് വിശദീകരിച്ചു. ഹൃദ്രോഗ സാധ്യത കൂടുതലുള്ള വിഭാഗങ്ങളിലെ ജനങ്ങളെ കേന്ദ്രീകരിച്ച് സന്നദ്ധ വിഭാഗങ്ങളുടെ കൂടി പിന്തുണയോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

Related News