മകളെ രണ്ടുപേര്‍ പീഡിപ്പിച്ചെന്ന വ്യാജ പരാതി; യുവതിക്ക് ആറുമാസം തടവ്

  • 06/08/2023

അജ്മേര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ രണ്ടുപേര്‍ പീഡിപ്പിച്ചെന്ന വ്യാജ പരാതി നല്‍കിയതിന് യുവതിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച്‌ കോടതി. അജ്മേറിലെ പ്രത്യേക പോക്സോ കോടതിയാണ് യുവതിക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇത്തരം വ്യാജ പീഡനക്കേസുകള്‍ കാരണം യഥാര്‍ഥ സംഭവങ്ങളെപ്പോലും സംശയത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നതെന്നും കോടതി നിരീക്ഷിച്ചു.


2021-ലാണ് സംഭവങ്ങളുടെ തുടക്കം. മുത്തശ്ശിക്കൊപ്പം കാലികളെ മേയ്ക്കാൻപോയ മകളെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു യുവതി 2021 ജൂലായ് 11-ന് നല്‍കിയ പരാതി. പ്രതികളായ രണ്ടുപേര്‍ മകളെ വലിച്ചിഴച്ച്‌ കൊണ്ടുപോയി ഒരുമരത്തിന് സമീപത്തുവെച്ച്‌ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. സംഭവം കണ്ടെത്തിയ മുത്തശ്ശി പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടെന്നും പ്രതികളിലൊരാളുടെ ടീഷര്‍ട്ട് മാത്രമാണ് കിട്ടിയതെന്നും പരാതിയിലുണ്ടായിരുന്നു.

മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ യുവതി പരാതി നല്‍കിയതോടെ പോക്സോ നിയമപ്രകാരം പ്രതികളായ രണ്ടുപേര്‍ക്കെതിരേയും പോലീസ് കേസെടുത്തു. തുടര്‍ന്ന് പീഡനത്തിനിരയായെന്ന് ആരോപിച്ചിരുന്ന പെണ്‍കുട്ടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും തന്റെ അച്ഛനെതിരേ കേസ് കൊടുത്തതിനാണ് രണ്ടുപേര്‍ക്കെതിരേ അമ്മ പീഡനപരാതി നല്‍കിയതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തന്റെ അച്ഛനെതിരേ മോഷണക്കുറ്റം ആരോപിച്ചാണ് ഇവര്‍ കേസ് കൊടുത്തിരുന്നത്. ഇതിന്റെ പ്രതികാരമായാണ് തന്നെ പീഡിപ്പിച്ചെന്ന് കാട്ടി അമ്മ പോലീസിനെ സമീപിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി ഇതേ മൊഴി ആവര്‍ത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നോട്ടീസ് അയച്ചു. ഇതോടെയാണ് പീഡനം നടന്നിട്ടില്ലെന്നും പരാതി വ്യാജമാണെന്നും യുവതി സമ്മതിച്ചത്.

യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ നടപടികള്‍ 2022 മാര്‍ച്ചില്‍ പോലീസ അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജപരാതി നല്‍കിയതിന് പോക്സോ നിയമപ്രകാരം യുവതിക്കെതിരേ കേസെടുത്തത്.

Related News