ഖത്തറിൽ കോവിഡ് പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു: സ്വകാര്യ ക്ലിനിക്കുകൾക്കിടയിൽ മത്സരം മുറുകുന്നു

  • 22/07/2021

ദോഹ: ഖത്തറിൽ നിന്നും വിദേശയാത്രക്കൊരുങ്ങുന്നവരുടെ എണ്ണം കൂടിയതോടെ കോവിഡ് പിസിആർ പരിശോധനക്കെത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. യാത്രക്കാരുടെ എണ്ണം കൂടിയതോടെ പിസിആർ പരിശോധനാ നിരക്ക് കുറച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്  സ്വകാര്യ ക്ലിനിക്കുകൾ തമ്മിൽ മത്സരിക്കുകയാണ്. കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് പരമാവധി ഈടാക്കാവുന്ന തുകയായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നിശ്ചയിച്ചിരിക്കുന്നത് 300 റിയാലാണ്. 

തുടക്കത്തില്‍ മിക്ക ക്ലിനിക്കുകളും ഈ നിരക്കാണ് ഈടാക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ 180 റിയാല്‍ മുതല്‍ പിസിആര്‍ പരിശോധന ലഭ്യമാണ്.നാട്ടിലേക്കു പോകുന്നവര്‍ക്ക് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയതോടെയാണ് സ്വകാര്യ ക്ലിനിക്കുകൾക്കിടയിൽ മത്സരം മുറുക്കിയത്.‍ ഖത്തറിൽ സ്വകാര്യ ക്ലിനിക്കുകളില്‍ മാത്രമാണ് യാത്രക്കാര്‍ക്കുള്ള പിസിആര്‍ പരിശോധന നടത്തുന്നത്.

ഖത്തര്‍ ക്വാറന്റീന്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വേനലവധിക്ക് പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ഈ സാഹചര്യത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ക്ലിനിക്കുകള്‍ പറയുന്നു. 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂറിനുള്ളിലാണ് പരിശോധനാ ഫലം ലഭിക്കുന്നത്.

മഅ്മൂറയിലെ അല്‍ സിറാജ് മെഡിക്കല്‍ സെന്ററില്‍ 180 റിയാലാണ് പിസിആര്‍ ടെസ്റ്റിനുള്ള ചെലവ്. ദോഹ ഗോള്‍ഡ് സൂഖിന് സമീപമുള്ള റീം മെഡിക്കല്‍ സെന്ററില്‍ 185 റിയാലാണ് ഈടാക്കുന്നത്. ഡി-റിങ് റോഡിലെ ഷിഫാ പോളി ക്ലിനിക്കില്‍ 200 റിയാലിന് പരിശോധന നടത്തും. വക്‌റ കിംസ് മെഡിക്കല്‍ സെന്റര്‍ 220 റിയാല്‍, ഫോക്കസ് മെഡിക്കല്‍ സെന്റര്‍ 230 റിയാല്‍, ബര്‍വ അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍ 219 റിയാല്‍ എന്നിങ്ങനെ പിസിആര്‍ പരിശോധന നടത്തുന്നുണ്ട്. മിക്ക ക്ലിനിക്കുകളിലും 220 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. അപൂര്‍വ്വം ചില ക്ലിനിക്കുകള്‍ 150 റിയാലിനും പരിശോധന വാഗ്ദാനം ചെയ്യുന്നുണ്ട്.

Related News