തീപിടിത്തം : മരണപ്പെട്ട ഇന്ത്യക്കാരനെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്കയക്കും

  • 24/06/2024


കുവൈത്ത് സിറ്റി : മംഗഫിൽ എൻ.ബി.ടി.സി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട ജീവനക്കാരൻ ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) ആണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധന നടപടിക്രമങ്ങൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം എൻ.ബി.ടി.സി അധികൃതർ കുവൈത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി എൻ.ബി.ടി.സിയിൽ ജീവനക്കാരനായിരുന്ന കലുക്ക, നിലവിൽ എൻ.ബി.ടി.സി ഹൈവേ സെൻറ്ററിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (തിങ്കളാഴ്ച) രാത്രീയോടെ നാട്ടിലേക്കയക്കുമെന്ന് എൻ.ബി.ടി.സി എച്ച്. ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. ഇന്ന് വൈകീട്ട് 8.15-നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്നയിലേക്ക് മൃതദേഹം എത്തിക്കും. കലുക്കയുടെ സഹോദരനും ഇതേ വിമാനത്തിൽ മൃതദേഹത്തോടൊപ്പം അനുഗമിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയതായി എൻ.ബി.ടി.സി അറിയിച്ചു.
അതോടൊപ്പം, മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള എൻ.ബി.ടി.സി അടിയന്തിര ധനസഹായമായ 8 ലക്ഷം രൂപ കലുക്കയുടെ കുടുംബത്തിന് നാളെ തന്നെ കൈമാറും. കൂടാതെ, സംസാകാരച്ചടങ്ങുകൾക്കാവശ്യമായ തുകയും എൻ.ബി.ടി.സി കലുക്കയുടെ സഹോരന് കൈമാറി. 

മംഗഫ് അഗ്നിബാധയിൽ മരണപ്പെട്ട മുഴുവൻ പേരുടെയും കുടുംബത്തിന് അടിയന്തിര ധനസഹായമായ 8 ലക്ഷം രൂപയും കൂടാതെ സംസാകാരച്ചടങ്ങുകൾക്കായി 25000 രൂപയും വിതരണം ചെയ്‌തതിൻറ്റെ വിശദാംശങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയതായും എൻ.ബി.ടി.സി അറിയിച്ചു. 
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 3 ജീവനക്കാരുൾപ്പെടെ 6 ജീവനക്കാരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്.

Related News