കോവിഡ്: മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കണം - ഐഎംസിസി ജിസിസി കമ്മറ്റി.

  • 26/05/2020

കോവിഡ് ബാധയിൽ ദിനേനെ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവാസികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗൾഫിൽ മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ഐഎംസിസി ജിസിസി കമ്മറ്റി കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ച കോവിഡ്19 പാക്കേജിൽ പ്രവാസികൾക്കായി യാതൊന്നും ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹവും നിരാശാജനകവുമാണ്. മരണപ്പെട്ട പ്രവാസികളിൽ ഭൂരിഭാഗം പേരും സാധാരണക്കാരും ചെറിയ വരുമാനക്കാരുമായിരുന്നു. അവരുടെ കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥന സർക്കാരുകളുടെയും സഹായം അവർക്ക് ഈ ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. മരണപ്പെട്ട ഇന്ത്യക്കാരിൽ നൂറിലേറെ മലയാളികളും ഉൾപ്പെട്ടതിനാൽ ഇക്കാര്യത്തിൽ കേരള മുഖ്യമത്രി പിണറായി വിജയനും കേന്ദ്ര സർക്കാരിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തണമെന്നും, മരണപ്പെട്ട ഇന്ത്യാക്കാരായ മുഴുവൻ പ്രവാസികളുടേയും കുടുംബങ്ങൾക്കും കേന്ദ്ര സർക്കാരിൽനിന്നും സഹായം ലഭ്യമാക്കാൻ ശ്രമം നടത്തണമെന്നും ഐഎംസിസി അഭ്യർത്ഥിച്ചു.

അതോടൊപ്പം, ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിതരായ ഇന്ത്യാക്കാരായ ആളുകൾക്ക് കൃത്യ സമയത്ത് തന്നെ ചികിത്സ ഉറപ്പുവരുത്താൻ ആവശ്യമായ നയതന്ത്ര ഇടപെടലുകൾ കേന്ദ്ര വിദേശക്കാരായ വകുപ്പിന്റെയും എംബസികളുടെയും ഭാഗത്തുനിന്ന് ഉണ്ടാക്കണം. ഇവിടത്തെ ആരോഗ്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് എന്തൊക്കെചെയ്യാനാകുമെന്ന് എംബസികൾ പരിശോധിക്കണം. ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്താലയത്തിനും കേരളം ഉൾപ്പെടയുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും നിവേദനങ്ങൾ സമർപ്പിക്കുമെന്നും ഐഎംസിസി ജിസിസി ഭാരവാഹികളായ സത്താർ കുന്നിൽ, ഖാൻ പാറയിൽ, സയ്യിദ് ശാഹുൽ ഹമീദ് മംഗലാപുരം എന്നിവർ അറിയിച്ചു.

Related News