സോഷ്യലിസ്റ്റ് ഇതിഹാസം എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

  • 29/05/2020

ഇന്ത്യയിലെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവുംലോക്താന്ത്രിക് ജനതാ ദൾ (LJD) മുൻ പ്രസിഡന്‍റ്മായിരുന്ന സഖാവ് എം.പി വീരേന്ദ്രകുമാർ എം.പി ചരിത്രത്തിലേക്ക് നീങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്നത് രാഷ്ട്രീയസാമൂഹികസാംസ്‌കാരിക ലോകത്തെ അതുല്യപ്രതിഭയയെയാണ്. കർമ്മ മണ്ഡലങ്ങളിലെല്ലാം തന്‍റെതായ കയ്യൊപ്പ് ചാർത്തിയ ധീഷണാശാലിയായ നേതാവും, മനുഷ്യ സ്നേഹിയുമായിരുന്നു അദ്ദേഹം. നിലപാടുകളിൽ ഉറച്ചു നിന്ന് കൊണ്ട് മതേതരത്വത്തെയും, പ്രകൃതിയെയും ശബ്ദമാക്കിയ സർഗ്ഗധനനായ എഴുത്തുകാരനും, വാഗ്‌മിയുമായിരുന്ന അദ്ദേഹത്തിന്‍റെ വിടവാങ്ങൽ സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ ഇന്ത്യക്ക്, കേരളത്തിന്‍റെ സംഭാവനയായ എം.പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് ഇതിഹാസത്തിന്‍റെമടക്കം രാഷ്ട്രീയ കേരളത്തിന്‍റെയും  നഷ്ടമാണെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റ് അനുശോചിച്ചു.

ജനതാ കൾച്ചറൽ സെന്‍റർ നടപ്പാക്കി വരുന്ന വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന്‍റെ പ്രഥമ ജേതാവായിരുന്നു ഇദ്ദേഹം. 2010 ഡിസംബറിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ജെ.സി.സിയുടെ വാർഷിക പരിപാടിയിലാണ് ഇദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.  പിന്നീട് 2014 -ലെ ജെ.സി.സിയുടെ വാർഷിക പരിപാടിയിലും ഇദ്ദേഹം മുഖ്യഅതിഥിയായി കുവൈറ്റിൽ എത്തിയിരുന്നു. കൂടാതെ ജെ.സി.സി നിർമിച്ചു നൽകുന്ന ലോഹ്യാ ഭവനപദ്ധതിയിലെ ആദ്യ വീടിന്‍റെ താക്കോൽദാനം നിർവഹിച്ചതും ഇദ്ദേഹമായിരുന്നു.

Related News