പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; 55കാരന് 27 വര്‍ഷം കഠിനതടവും പിഴയും

  • 22/01/2022

വിതുര: വിതുരയില്‍ പെണ്‍കുട്ടിയ ആറു വയസ്സു മുതല്‍ പന്ത്രണ്ടു വയസ്സു വരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ 55കാരനായ പ്രതിക്ക് കോടതി 27 വര്‍ഷം കഠിനതടവും 65000 രൂപ പിഴയും വിധിച്ചു. ആനപ്പാറ നാരകത്തിന്‍കാല അറവലക്കരിക്കകം മഞ്ജുഭവനില്‍ പ്രഭാകരന്‍ കാണി(55)ക്കാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍(പോക്‌സോ) ജഡ്ജി എസ്.ആര്‍.ബില്‍കുല്‍ ശിക്ഷ വിധിച്ചത്.

കേസില്‍ 14 സാക്ഷികളെയാണ്  വിസ്തരിച്ചത്. ആറു വര്‍ഷത്തിനിടെ പലവട്ടം കുട്ടിയെ ഉപദ്രവിച്ച പ്രതി, 2019-ലാണ് ഏറ്റവും ഒടുവില്‍ പീഡിപ്പിച്ചത്. ചെറിയ പ്രായത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കുട്ടിക്ക് ആരോടും പറയാന്‍ പോലും അറിയില്ലായിരുന്നു. എന്നാല്‍, 12-ാം വയസ്സിലെ സംഭവത്തിന് ശേഷം സ്‌കൂളിലെ ടീച്ചറോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞു. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ പേടിയാണെന്നാണ് ടീച്ചറോട് കുട്ടി കരഞ്ഞുകൊണ്ടു പറഞ്ഞത്. തുടര്‍ന്ന് വിതുര പോലീസ് കേസെടുത്തു. പിഴത്തുക മുഴുവനും ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. 

Related News