ബഹ്‌റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് തൊഴില്‍ നിയന്ത്രണം: മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

  • 01/07/2022



മനാമ: ബഹ്‌റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു. 

അതേസമയം ഈ നിയന്ത്രണം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും, പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് തൊഴില്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വേനല്‍ കഠിനമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. 

മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഇതിനോട് മികച്ച പ്രതികരണമായിരുന്നു കഴിഞ്ഞവര്‍ഷം തൊഴിലുടമകളില്‍നിന്ന് ലഭിച്ചത്. അതേസമയം വേനല്‍ച്ചൂട് പ്രമാണിച്ച് തൊഴില്‍നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സമയത്ത് തൊഴിലെടുപ്പിച്ചതിന് കഴിഞ്ഞ വര്‍ഷം നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. ഭൂരിഭാഗം സ്ഥാപനങ്ങളും തൊഴില്‍ നിയന്ത്രണം നടപ്പിലാക്കിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഇതുമായി സഹകരിച്ച തൊഴിലുടമകളോട് നന്ദിയുണ്ടെന്നും
അദ്ദേഹം പറഞ്ഞു. 

നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രി ഈയിടെ സൂചിപ്പിച്ചിരുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍വരെ ഈ നിയന്ത്രണം സഹായകരമായെന്നും മന്ത്രി പറഞ്ഞു. അതിരാവിലെ ജോലിയാരംഭിച്ച് നേരത്തേ ജോലി അവസാനിപ്പിക്കുന്നതും ഉചിതമായിരിക്കുമെന്ന് വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related News