സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിച്ചില്ല; കുടുംബത്തെ ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു

  • 06/12/2021

തൃശ്ശൂര്‍: വിവാഹത്തിന് ആഭരണമെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി മടങ്ങിയ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു.
     എന്നാല്‍ ഇത് ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം. പുതുതലമുറ ബാങ്കില്‍നിന്ന് വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജ്വല്ലറിയിലെത്തിയത്. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോകുകയായിരുന്നു. എന്നാല്‍, വായ്പ അനുവദിക്കില്ലെന്ന് ബാങ്കില്‍ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജ്വല്ലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.
    സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു. അച്ഛന്‍ അഞ്ചുകൊല്ലം മുമ്പ് മരിച്ചു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

Related News