'ജോലിക്ക് ഉഷാര്‍ കിട്ടും, 15 ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നു'; ഞെട്ടിച്ച് ഡോക്ടറിന്‍റെ മൊഴി

  • 19/01/2022

തൃശൂർ: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഉറക്കമൊഴിച്ച് ജോലി ചെയ്യുമ്പോള്‍ ‘ഉഷാര്‍’ കിട്ടാനാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട്, ഇയാള്‍ ഇതിനടിമപ്പെട്ടെന്ന് പൊലീസ് പറയുന്നു. 

കോഴിക്കോട് മലബാര്‍ ഹില്‍സ് ജാഫര്‍ഖാന്‍ കോളനിയില്‍ അക്വില്‍ മുഹമ്മദ് ഹുസൈനെ(24)യാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജിനു സമീപം പെരിങ്ങണ്ടൂര്‍ റോഡിലെ സ്വകാര്യ ഹോസ്റ്റലില്‍നിന്ന് ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഹൗസ് സര്‍ജനാണ് അക്വില്‍. പതിന‍ഞ്ചു ദിവസം കൂടിയാണ് ഹൗസ്  സര്‍ജന്‍ ഡ്യൂട്ടി. അതു കഴിഞ്ഞാല്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാകേണ്ട വിദ്യാര്‍ഥിയാണ്. നാല് പ്ലാസ്റ്റിക് കവറുകളിലായി മൂന്ന് ഗ്രാമിനടുത്ത് എം.ഡി.എം.എ., ഒരു എല്‍.എസ്.ഡി. സ്റ്റാമ്പ്, ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികള്‍ എന്നിവ ഇയാളില്‍നിന്ന് പിടികൂടിയിട്ടുണ്ട്. 

ലഹരി ഉപയോഗത്തില്‍ നിന്ന് പിന്‍മാറാന്‍ പലകുറി ശ്രമിച്ചിട്ടും നടന്നില്ല. ലഹരി കിട്ടിയില്ലെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയാണെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലിനിടെ പ്രതി പറഞ്ഞത്. അക്വിലിന്റെ മാതാപിതാക്കള്‍ വിദേശത്താണ്. ഹോസ്റ്റലില്‍ കഴിയുന്നതിനാല്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. സ്വകാര്യ ഹോസ്റ്റല്‍ ആയതിനാല്‍ വാര്‍ഡര്‍മാരും ഇല്ലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ ഹോസ്റ്റലില്‍ വന്ന് ലഹരി മരുന്ന് ഉപയോഗിച്ചിട്ടുള്ളതായും പ്രതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. 

സ്വകാര്യ ഹോസ്റ്റലില്‍ രാത്രി സ്ഥിരമായി ഡോക്ടര്‍മാര്‍ വന്നുപോകുന്നതില്‍ സംശയം തോന്നിയാണ് പരിശോധന നടത്തിയത്.മെഡിക്കല്‍ കോളേജിലെ പതിനഞ്ചോളം ഡോക്ടര്‍മാര്‍ ഇവിടെ സ്ഥിരമായെത്തി ലഹരിമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്ന് അക്വില്‍ പറഞ്ഞതായി പോലീസ് പറയുന്നു. മൂന്നുവര്‍ഷമായി ഇയാള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമേ ഇടനിലക്കാര്‍ മുഖാന്തരം എത്തുന്ന ലഹരിവസ്തുക്കള്‍ സഹപാഠികള്‍ക്ക് വില്‍ക്കാറുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. 

പുലര്‍ച്ചെ രണ്ടു മണിക്കു ശേഷമായിരുന്നു ഷാഡോ പൊലീസിന് നിര്‍ണായക വിവരം കിട്ടുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ട്. വേഗം വന്നാല്‍ ആളെ പിടിക്കാമെന്നായിരുന്നു സന്ദേശം. പൊലീസ് സംഘം മൂന്നു മണിയാകുമ്പോഴേക്കും പാഞ്ഞെത്തി. ഹോസ്റ്റലിലേക്ക് ഇരച്ചുക്കയറി. മുറിയിലുണ്ടായിരുന്നത് അക്വില്‍ മുഹമ്മദ് ഹുസൈന്‍ ആയിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ലഹരിയുടെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തന്നെ ഇങ്ങനെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഞെട്ടിച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ തുടരും. അക്വിലിന്റെ ഫോണ്‍വിളി പട്ടിക പരിശോധിക്കുന്നുണ്ട്.
 

Related News